കോഴിക്കോട്:ഹിന്ദി ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങി ആരോപണം നേരിടുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ കൂടുതല്‍ പ്രതിരോധത്തില്‍.കോഴ ആരോപണത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയത്.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.
ടി വി 9 ഭാരത് വര്‍ഷ എന്ന ഹിന്ദിചാനലാണ് എം കെ രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന് പറഞ്ഞ് എം.കെ.രാഘവനെ സമീപിച്ചാണ് ചാനലുകാര്‍ അദ്ദേഹത്തെ ഒളിക്യാമറയില്‍ കുടുക്കിയത്.ഇടപാടിന് മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നും ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സിപിഎം ഗൂഡാലോചന നടത്തിയാണ് ഹിന്ദി ചാനല്‍ പ്രവര്‍ത്തകരെ തന്റെയടുക്കലേക്ക് എത്തിച്ചതെന്നുമാണ് എം.കെ.രാഘവന്‍ പറഞ്ഞത്.