കൊച്ചി:പൊതു പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടു കൂടി ലീവ് അനുവദിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി.
സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ഹര്‍ജിയിലാണ് കോടതി നടപടി.പണിമുടക്ക് ബന്ദായി മാറി.ഇത് തടയാന്‍ സര്‍ക്കാര്‍ യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്നും പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.വിശദമായ വാദത്തിനായി കോടതി ഹര്‍ജി മാറ്റി വച്ചു.ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ശമ്പളം അനുവദിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുപ്പിച്ചു.
യാത്രാ പ്രശ്‌നങ്ങളോ ആരോഗ്യ ബുദ്ധിമുട്ടുകളോ കൊണ്ട് ജോലിക്കെത്താന്‍ സാധിക്കാതിരുന്നവര്‍ക്ക് സ്റ്റേ ഒഴിവാക്കാമോ എന്ന് സര്‍ക്കാര്‍ ചോദിച്ചെങ്കിലും കോടതി ആവശ്യം തള്ളി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് കക്ഷി ചേരാമെന്നും കോടതി പറഞ്ഞു.