കൊച്ചി:ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ മൂന്നു കൊച്ചി സ്വദേശികള്‍.ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു.ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പല്‍ കമ്പനി അധികൃതര്‍ പറയുന്നത്.
കളമശ്ശേരി സ്വദേശി ഡിജോ പാപ്പനും പള്ളുരുത്തി,തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്.
ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ശനിയാഴ്ച വെളുപ്പിനെയാണ് കപ്പല്‍ പിടിച്ചെടുത്ത വിവരം കമ്പനി ഡിജോയുടെ കുടുംബത്തെ അറിയിച്ചത്.
വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്.18 ഇന്ത്യാക്കാരടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്.
അതേസമയം കപ്പലില്‍ മലയാളികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു. വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറിന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര സന്ദേശമയച്ചു. കപ്പലിലുള്ളവരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.