ന്യൂ ഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വന്ദേമാതരം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ആപ്പിലായ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി സമാന രീതിയില്‍ വെട്ടിലായി . ‘സീ സലാം’ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നവീന്‍കുമാര്‍ സിങ്ങാണ് ഇത്തവണ ആപ്പിലായത്.

ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്വസ്മിയുമായുള്ള തര്‍ക്കം മുറുകിയപ്പോള്‍ നവീന്‍ കുമാറിനോട് വന്ദേമാതരം ചൊല്ലൂ എന്ന് ഇജാസ് അര്‍ഷാദ് ആവശ്യപ്പെടുകയായിരുന്നു. ആദ്യം നവീന്‍കുമാര്‍ വിഷയം മാറ്റാന്‍ നോക്കിയെങ്കിലും നടക്കുന്ന ലക്ഷണം കാണാത്തതിനെത്തുടര്‍ന്ന് വരികള്‍ ഫോണില്‍ സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഒടുവില്‍ വന്ദേമാതരം ആലപിച്ചപ്പോളാകട്ടെ മുഴുവന്‍ വാക്കുകളും തെറ്റിച്ചാണ് ഉച്ചരിച്ചത്. വന്ദേമാതരത്തിന്റെ താളവും തെറ്റിച്ചു. ഫോണില്‍ നോക്കി ആലപിച്ചിട്ടും മുഴുവന്‍ വരികളും തെറ്റിച്ച ബിജെപി പ്രതിനിധിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

https://www.youtube.com/watch?v=taHu83kTBOw