ഗുജറാത്ത്:2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റിലായി. സ്‌ഫോടനത്തിനായി ബോംബുകളെത്തിച്ച സുരേഷ് നായര്‍ എന്നയാളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.ഇയാള്‍ സ്‌ഫോടന സാമഗ്രികള്‍ എത്തിച്ചിരുന്നതായി ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് സുരേഷ് നായരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അജ്മീര്‍ സ്‌ഫോടനത്തിനു ശേഷം ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദയിലെ തീര്‍ത്ഥാടന സ്ഥലത്തെത്തുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.സന്ദീപ് ഡാങ്കെ,രാമചന്ദ്ര എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ പങ്കാളിയാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്നാല്‍ അസീമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി 2017ല്‍ കുറ്റവിമുക്തനാക്കി. കൂടാതെ ഹര്‍ഷദ് സോളങ്കി,ലോകേഷ് ശര്‍മ,മെഹുല്‍ കുമാര്‍,മുകേഷ് വസാനി,ഭരത് ഭായ്,ചന്ദ്രശേഖര്‍ എന്നിവരെയും കുറ്റവിമുക്തരാക്കി. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത മൂന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.