കൊവിഡ് മഹാമാരി ഏറ്റവും സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ച സിനിമാമേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നുകൊണ്ട് തിയേറ്ററുകള്‍ തുറക്കുകയാണ്. സംസ്ഥനത്തെ തിയേറ്ററുകള്‍ അടുത്ത ആഴ്ച മുതല്‍ തുറക്കാന്‍ തീരുമാനമായി. ഈയാഴ്ച തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ തീരുമാനം. ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളിലെ പ്രവേശനം പാടുള്ളുവെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. തിയേറ്ററുകളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും. മള്‍ട്ടിപ്‌ളെക്‌സുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം നടത്തണം. സീറ്റുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണമുള്ളവരെ ഒരിക്കലും സിനിമാ ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. അവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുത്തിരിക്കണം, തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ കാണാൻ ആരാധകർ തീയറ്ററിൽ എത്തുമോ എന്നാണ് ഇനി അറിയേണ്ടത് .