ദില്ലി:അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റില്‍.നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലുമായി ശിവകുമാര്‍ സഹകരിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇഡി പറയുന്നു. ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് ശിവകുമാര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ശിവകുമാറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ദില്ലിയിലെത്തിയ ശിവകുമാര്‍ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു.
കോടികളുടെ നികുതിവെട്ടിപ്പും ഹവാല ഇടപാടുകളും ആരോപിച്ച് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഡി കെ ശിവകുമാറിനെതിരെ അനധികൃത പണമിടപാട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശിവകുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത് 8.50 കോടി രൂപ ഹവാലാപ്പണമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.ശിവകുമാറിനെ അസ്റ്റ് ചെയ്യുന്ന വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് പ്രതിഷേധിച്ചു.