സഹകരണ ബാങ്ക് ഏജൻറുമാരുടെ കലം കമിഴ്ത്തിയുള്ള പ്രതിഷേധം
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സഹകരണബാങ്ക് കളക്ഷൻ ഏജൻറുമാരുടെ ഇൻസെൻറീവ് കുടിശ്ശികയുൾപ്പെടെയുള്ള പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് ആവശ്യമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോടതി ഉത്തരവിട്ടിട്ടും കുടിശ്ശികയുള്ള ക്ഷേമപെൻഷൻ വിതരണ ഇൻസെൻറീവ്് തടഞ്ഞുവെക്കുന്ന സബ്ട്രഷറികളുടെ നടപടിയിലും സഹകരണമേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച, വർഷങ്ങൾ സേവന പരിചയമുള്ള സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരോട് സർക്കാർ തുടരുന്ന അവഗണനയിലും പ്രതിഷേധിച്ച് കോഓപറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അ്സോസിയേഷൻ (സി.ബി.ഡി.സി.എ) സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം കലം കമിഴ്ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ചെയ്ത ജോലിക്ക് കൂലി നൽകാത്ത സർക്കാർ യുവജന കമിഷൻ ചെയർപേഴസൺ ഉൾപ്പെടെയുള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പള വർധനവ് കൊടുത്തിട്ടുണ്ട്. ചെയ്ത ജോലിയുടെ വേതനം മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറക്കുന്നത് എെൻറ ജീവിതത്തിലെ ആദ്യ അനുഭവമാണ്. അതുപോലെയാണ് ബില്ലുകൾ പാസാക്കിയാലും ട്രഷറികളിൽ നിന്ന് അത് പാസാക്കി കൊടുക്കരുതെന്ന സർക്കാർ നിർദേശം. പാസായ ബില്ലുകൾ മാറാൻ ട്രഷറിയിൽ ചെല്ലുമ്പോഴുണ്ടാകുന്നവരുടെ ദുരനുഭവങ്ങൾ പലതും കേട്ടിട്ടുണ്ട്. ഈ പ്രശ്നം ഗുരുതരമാണെ
ങ്കിലും സർക്കാർ അവഗണിക്കുകയാണ്. വെള്ളക്കരം, വൈദ്യുതി ബിൽ, കെട്ടിട നികുതി തുടങ്ങി സാധാരണ കുടുംബത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും അടുത്തിടെയായി നിരക്ക് വർധന ഉണ്ടായി. സ്വാഭാവികമായും സാധാരണക്കാരെൻറ കുടുംബ ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾ. ചെയ്ത ജോലിയുടെ കൂലി വെട്ടിക്കുറച്ചും കുടിശ്ശികയാക്കിയുമാണ് പിണറായി സർക്കാർ നവകേരള സദസ്സ് നടത്തുന്നത്. സഹകരണബാങ്ക് കളക്ഷൻ ഏജൻറുമാരുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് പരിഹാരത്തിന് വേണ്ടി പോരാടുമെന്ന് വാക്കാൽ ഉറപ്പുതരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാനശത്ത മുഴുവൻ ജനങ്ങളും വീടുകളിൽ അരിവേവിക്കാനുള്ള കലം കമിഴത്തേണ്ട അവസ്ഥയിലാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ സമരത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു. ടി. സിദ്ധീഖ് എം.എൽ.എ, സി.ബി.ഡി.സി.എ സംസ്ഥാന ഭാരവാഹികളായ എം.കെ. അലവിക്കുട്ടി, വി.ജെ. ലൂക്കോസ്, യു. വിജയപ്രകാശ്, പി. രാധാകൃഷ്ണൻ, രവി പുറങ്കര, കുഞ്ഞാലി മമ്പാട്, ടി. സേതുട്ടി, പോക്കുേ മുണ്ടോളി, എം.കെ. രാഘവൻ, രമണി വിശ്വൻ, ഷൗക്കത്ത് അത്തോളി, പി. അബ്ദുൽ ലത്തീഫ്, മനോജ് പയറ്റുവളപ്പിൽ, സരിജ കാസർകോട് തുടങ്ങിയവർ സംസാരിച്ചു.