ദോഹ:ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി.എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞു.ഇനി വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉടമകളുടെ അനുമതി ആവശ്യമില്ല.ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് കരാര്‍ നടപ്പാക്കിയത്.പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം സ്വാഗതം ചെയ്തു.
മുമ്പ് വിദേശ തൊഴിലാളികള്‍ക്ക് ഖത്തര്‍ വിട്ടു പോകണമെങ്കില്‍ തൊഴിലുടമയുടെ അനുമതി വേണമായിരുന്നു.എങ്കില്‍ മാത്രമേ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ.തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന രീതിയില്‍ എക്സിറ്റ് പെര്‍മിറ്റ് വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ പുതിയ നിയമമനുസരിച്ച് യാതൊരു അനുമതിയും ആവശ്യമില്ല.വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച നിയമത്തിനു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി.
തൊഴില്‍ നിയമത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകും.