തിരുവനന്തപുരം : ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന് വെകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാവും. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാത്ഥി. ശാരദയുടെ റെട്രോസെപ്ക്റ്റീവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക്  ക്യാമറയെ സമാരായുധമാക്കിയ അര്‍ജന്റീയന്‍ സംവിധായകന്‍ സൊളാനസിനാണ് സമഗ്രസംഭാവനാ പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനതുക. ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ഈ വര്‍ഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നു ശേഷമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ 1,500 രൂപയായിരിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ എട്ടിന് ആരംഭിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും.