തിരുവനന്തപുരം:കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പാ പരിധി ഉയര്‍ത്തി രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരുടെ വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കാനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍ 31 വരെ മൊറൊട്ടോറിയം നീട്ടിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.2014 മാര്‍ച്ച് 31 വരെ ഉള്ള വായ്പകള്‍ക്കു ബാധകമാകുന്ന വിധത്തിലാണ് തീരുമാനം.കാര്‍ഷികേതര വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും.കെഎഎസ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.
ഇപ്പോഴത്തെ കാര്‍ഷിക പ്രതിസന്ധിക്കുകാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് ഇടപെടാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഇടുക്കിയിലടക്കം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നടപടി അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് മുപ്പത്തൊന്ന് വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പക്കുമാണ് ആനുകൂല്യം കിട്ടുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാക്കി മാറ്റി. ഇടുക്കി വയനാട് ജില്ലകളില്‍ ഇത് 2108 ഓഗസ്റ്റ് 31 വരെയാക്കി. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 85 കോടി ഉടനെ അനുവദിക്കാവും നടപടിയായി. 54 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.