കോട്ടയം: കെവിന്‍ കൊലക്കേസില്‍ ശിക്ഷാ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അത് പ്രതിഭാഗം നിഷേധിച്ചു. തുടര്‍ന്ന് ദുരഭിഭാനക്കൊലയാണെന്നത് സ്ഥിരീകരിക്കാനായി വിധി മാറ്റുകയാണെന്ന് കോടതി പറഞ്ഞു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ 14 പ്രതികളാണുള്ളത്.
കെവിന്റേത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി ഷാനു ചാക്കോ പറഞ്ഞ ഫോണ്‍ സംഭാഷണം തെളിവായുണ്ടെന്നും അതിനാല്‍ കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.എന്നാല്‍ ഒരു മാസത്തിനകം കെവിനും നീനുവുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായി പ്രതിഭാഗം വാദിച്ചു. 2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.തുടര്‍ന്ന് കെവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.2018 മെയ് 28ന് പുലര്‍ച്ചെ തെന്മലയില്‍ ചാലിയക്കര തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.