തിരുവനന്തപുരം:ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43 നായിരുന്നു വിക്ഷേപണം.ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.ചന്ദ്രയാന്‍ 2 പേടകത്തില്‍നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങി.കഴിഞ്ഞ 15ന് നടത്താനിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണം വൈകിയതിനാല്‍ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചാന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വെക്കുന്നത്.ആഗസ്ത് അവസാനം ചാന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും. സെപ്തംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. നൂറുകണക്കിനാളുകളാണ് വിക്ഷേപണം കാണാനെത്തിയത്.