ന്യൂഡല്‍ഹി:ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രധാന ലക്ഷ്യം.ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് 5845 കിലോഗ്രാം ഭാരമുള്ള ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്.ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.ഏരിയന്‍ 5 ഇതിനോടകം ഭാരമേറിയ അനവധി ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇനി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തെ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ ജിസാറ്റ് 11 സഹായകമാകും.റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന് 1200 കോടി രൂപയാണ് ചെലവായത്.ജിസാറ്റ് 11 നൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയന്‍ ഭ്രമണപഥത്തിലെത്തിച്ചു.