കൊച്ചി:നാട്ടു വൈദ്യത്തില്‍ ചികില്‍സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി ഡോക്ടര്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര വയസ്സുള്ള കുട്ടി മരിക്കാനിടയാക്കിയത് മോഹനന്‍ വൈദ്യരുടെ ചികില്‍സമൂലമെന്ന് ശിശുരോഗ വിഭാഗം ജൂനിയര്‍ ഡോക്ടര്‍ വിപിന്‍ ആരോപിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രൊട്ടീനും കൊഴുപ്പും ദഹിപ്പിക്കാന്‍ കഴിയാത്ത പ്രോപ്പിയോണിക് അസിഡീമിയ എന്ന രോഗമുള്ള കുട്ടിയാണ് മരിച്ചത്.കുട്ടിക്ക് ഓട്ടിസമാണെന്ന് മോഹനന്‍ വൈദ്യര്‍ പറഞ്ഞതായും അതിനുള്ള ചികിത്സയാണ് അദ്ദേഹം നല്‍കിയതെന്നും ഡോക്ടര്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പണം പിരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് വൈദ്യരുടെ അടുത്തേക്ക് കുട്ടിയെ ചികിത്സയ്ക്ക് അയച്ചതെന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു.

ഡോക്ടര്‍ വിപിന്‍ കളത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ:

‘കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയില്‍ റഫര്‍ ചെയ്യുകയുണ്ടായി. റഫര്‍ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളില്‍ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ (Propionic Acidemia) എന്ന രോഗമാണെന്നും, കുഴപ്പമില്ലാതെ പോകുന്നതിനിടയില്‍ കഴിഞ്ഞ നാല് മാസമായി ആയുര്‍വേദ ട്രീറ്റ്‌മെന്റ് തുടങ്ങി, മറ്റുളള മോഡേണ്‍ മെഡിസിന്‍ എല്ലാം നിര്‍ത്തി, അസുഖം കൂടുതലായി അമലയില്‍ ചികിത്സ തേടി, സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കല്‍ കോളേജിലോട്ട് വിടുകയാണ്.അന്നാണേല്‍ ഐ സി യു ഫുളളും സ്വാഭാവികമായി ഞാന്‍ ആയുര്‍വേദ്ദത്തെ കുറേ പഴിച്ചു. ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോള്‍ തന്നെ പരിശോധനയില്‍ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു (Hypothermia), പ്രഷര്‍ കുറവായിരുന്നു (Low BP), രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതില്‍ നീല കളര്‍ (cyanosis) കണ്ടുതുടങ്ങിയിരിക്കുന്നു. ശ്വസനം അസിഡോറ്റിക്ക് പോലെയും (Acidotic Breathing).കുട്ടിയെ വെന്റിലേറ്റ് ചെയ്യേണ്ടി വന്നു. കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു.എമര്‍ജന്‍സി ട്രീറ്റ്‌മെന്റിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാന്‍ ഉമ്മയെ വിളിച്ചു.
കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് (decreased feeding), കളി കുറവ് (Decreased Activity ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചര്‍ദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടര്‍ന്ന് അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ദ പരിശോദനയില്‍ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും (Included Under Inborn errors of Metabolism) പൂര്‍ണമായി ചികിത്സിച്ച് ഭേദമക്കാന്‍ സാധിക്കില്ല എന്നും, പക്ഷേ അധികമാകാതെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു. ഇടയ്ക്ക് വരുന്ന ജലദോഷം, പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കൂടാതെ ഒരു വര്‍ഷം കഴിഞ്ഞു. അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം മോഹനനെ കാണാന്‍ പോകുന്നത്.
ഉമ്മയുടെ വാക്കുകളിലൂടെ: ‘കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ ആണ് പോയത്, ആദ്യ തവണ പോകമ്പോള്‍ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കണ്‍സട്ടേഷന്‍ ഫീ വേണ്ട, മരുന്നിന് മാത്രം മതി, അത് 10 ദിവസം കൂടുമ്പോള്‍ വരണം, മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും. മുന്‍പുള്ള ഒരു റിപ്പോര്‍ട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും.

ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണം, ചികിത്സയുടെ ഭാഗമായി നല്‍കിയത് നാടന്‍ നെല്ലിക്ക നീരും, പൊന്‍കാരം (Tankan Bhasma ) എന്ന മെഡിസിനും”ആളുടെ വാക്ക് കേട്ട് മരുന്നെല്ലാം നിര്‍ത്തി, പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും, ചുമയും മൂര്‍ച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാന്‍ തുടങ്ങി, അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ചിച്ചതിനാല്‍ അമലയില്‍ ഇറക്കുവായിരുന്നു. (Severe Metabolic Crisis)കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാല്‍ കേസ് ശിശുരോഗ വിഭാഗം വിദഗ്ധന്‍ ഡോക്ടര്‍ പുരുഷോത്തമന്‍ കെ. കെ. യുമായി ഡിസ്‌കസ് ചെയ്യുകയും, രാവിലെ തന്നെ പെരിട്ടോണിയല്‍ ഡയാലിസിസ് (Peritoneal Dialysis -PD) ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ PD ആരംഭിച്ചു.

പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും, പ്രഷര്‍ താഴ്ന്ന്, മരുന്നുകള്‍ക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ക്രമമായ ഭക്ഷണ ക്രമത്തിലൂടെയും (പ്രോട്ടിന്‍ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും (ബയോട്ടിന്‍ , കാര്‍നിട്ടിന്‍, സോഡിയം ബെന്‍സോവേറ്റ്) ഒരു പരിധി വരെ മുന്‍പോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനന്‍ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം. ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പില്‍ വീണ പോയിട്ടുണ്ടെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം.ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാന്‍സറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്
എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാന്‍ ഉള്ളൂ. ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ചികിത്സക്കായി കാത്തു നില്ക്കരുത്. അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നല്‍കി ജനങ്ങളെ വഞ്ചിക്കുന്നവരെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു ???’ തട്ടിപ്പിനിരയാകുന്നത് പലരും പുറത്തു പറയാറില്ല. പുറത്തു പറഞ്ഞാല്‍ തന്നെ നിയമ നടപടികള്‍ക്ക് ആര്‍ക്കും താല്‍പര്യമില്ല. അതിന്റെ പുറകെ ഓടേണ്ടി വരും എന്നത് തന്നെ പ്രശ്‌നം. പക്ഷേ ജനങ്ങളുടെ ആരോഗ്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് കടമയുണ്ട്. അതല്ല,ഓട്ടോറിക്ഷ ഓടിക്കാന്‍ അറിയാത്ത, അതിന് ലൈസന്‍സ് ഇല്ലാത്ത ആള്‍ വിമാനം പറപ്പിച്ചോട്ടേ എന്നാണ് നിലപാടെങ്കില്‍ ഒന്നും പറയാനില്ല.അല്ലെങ്കില്‍ ശക്തമായ നിയമ നടപടി ഉണ്ടാവണം.