ദുബായ്:ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍,തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍,തലശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍,വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം. റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിറ്റിലെ സൈന്‍ബോര്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ബര്‍ദുബായ് പൊലീസ് അറിയിച്ചു.