ചെന്നെ:പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍( 79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.വൈകുന്നേരം അഞ്ചിന് സംസ്‌കാരം നടക്കും.
വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് മഹേന്ദ്രന്‍ മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്. തിരക്കഥാകൃത്തായിട്ടാണ് മഹേന്ദ്രന്‍ സിനിമാ ജീവിതം ആരംഭിച്ചത്.1978-ല്‍ പുറത്തിറങ്ങിയ മുള്ളും മലരും എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും. തുടര്‍ന്ന് ഉതിരിപ്പൂക്കള്‍,നെഞ്ചത്തെ കിളളാതെ,പൂട്ടാതപൂട്ടുകള്‍,ജോണി,നന്ദു,മെട്ടി,അഴകിയ കണ്ണേ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തു. ‘നെഞ്ചത്തൈ കിളളാതെ’ എന്ന സിനിമയ്ക്ക് എറ്റവും മികച്ച പ്രാദേശിക ചിത്രമടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.അരവിന്ദ് സ്വാമി അഭിനയിച്ച് 2006 ല്‍ പുറത്തിറങ്ങിയ ശാസനം ആണ് അവസാനം സംവിധാനം ചെയ്തത്.
രജനീകാന്തിന്റെ പേട്ട,നിമിര്‍,സീതാകത്തി, തുടങ്ങിയ സിനിമകളില്‍ മഹേന്ദ്രന്‍ അഭിനയിച്ചു. രജനീകാന്തിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തുന്നതുതന്നെ മഹേന്ദ്രനായിരുന്നുവെന്നു പറയാം. തമിഴ് സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായാണ് ജെ മഹേന്ദ്രന്‍ അറിയപ്പെടുന്നത്.