ദില്ലി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് ലളിതകലാഅക്കാദമി പുന:പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം കണക്കിലെടുത്ത് സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചെന്നും അത് മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ഫ്രാങ്കോയെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണില്‍ എതിര്‍പ്പില്ലെന്നും മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ തെരെഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കി മത ന്യൂനപക്ഷത്തോടുള്ള വിദ്വേഷമാണെന്ന ആരോപണം തെറ്റാണ്. പുരസ്‌കാരം നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സുഭാഷ് കെ കെ വരച്ച് കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് വിവാദമായത്.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ മുഖമുള്ള പൂവന്‍കോഴി നില്‍ക്കുന്നത് പൊലീസിന്റെ തൊപ്പിക്ക് മുകളില്‍…തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ലൈംഗീകാരോപണത്തില്‍പ്പെട്ട ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും.ഫ്രാങ്കോയുടെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം.. ഇതായിരുന്നു കാര്‍ട്ടൂണ്‍. കേരള ലളിത കലാ അക്കാഡമി മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം നല്‍കിയതോടെയാണ് കാര്‍ട്ടൂണ്‍ വിവാദത്തില്‍പ്പെട്ടത്.