ചെന്നൈ:തമിഴ്‌നാട്ടില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ അതീവജാഗ്രതാനിര്‍ദേശം.ചെന്നൈ അടക്കമുള്ള നഗരത്തില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഇതുവരെ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എല്ലായിടത്തും അതീവസുരക്ഷയും പ്രത്യേക നിരീക്ഷണവും വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്.എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.
ശ്രീലങ്കയില്‍ നിന്ന് ആറ് ലഷ്‌കറെ തയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്പത്തൂരില്‍ താവളമടിച്ചതായാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ അവരുടെ കാരിയര്‍ ആയി പ്രവര്‍ത്തിക്കുന്നതായ സൂചനകളെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ഖാദര്‍ റഹീമിന്റെ വീട് പരിശോധിച്ചു. ഇയാളും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. 20 വര്‍ഷമായി ഗള്‍ഫിലായിരുന്ന റഹീം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയിട്ട് തിരിച്ചുപോയിരുന്നു. ഇയാളുമായി ബന്ധമുള്ള ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.