മുംബൈയിലെ എല്ഫിന്സ്റ്റണ് റെയിൽവേ സ്റ്റേഷനിലെ കാല് നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നടപ്പാലത്തിൽ തിരക്കിപ്പെട്ട് മരിച്ചവരുടെ ഇടയിൽ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാൾ പീഡിപ്പിക്കുന്ന വിഡിയോ ദൃശ്യമാണ് സോഷ്യൽമീഡയയിൽ വൈറലാകുന്നതെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു.
ചവിട്ടേറ്റ് മരിച്ചുകിടക്കുന്നവർക്കിടയിൽ കിടക്കുന്ന യുവതിയുടെ ശരീരത്തിന്റെ പാതിഭാഗം പാലത്തിന്റെ പുറത്തേക്ക് വലിച്ച് പീഡിപ്പിക്കുകയായിരുന്നു. സഹായിക്കാനെന്ന രീതിയിൽ യുവതിയെ പുറത്തേക്ക് വലിച്ചെടുത്തയാളാണ് ഇത്തരം ക്രൂരകൃത്യം നടത്തിയത്. യുവതിയുടെ കൈകൾ അനങ്ങുന്നതും ദൃശ്യത്തിൽ കാണം.
‘പുറത്തുവന്ന ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാൻ എങ്ങനെയാണ് മനസുവരിക. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും’ റെയിൽവേ പൊലീസ് കമീഷണർ നികേത് കൗശിക് പറഞ്ഞു.
മരണാസന്നയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നാണംകെട്ട പല സംഭവങ്ങളും എല്ഫിന്സ്റ്റണ് സ്റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന് പരിക്കേറ്റവർ പറയുന്നു. ദസറയായതിനാൽ മിക്ക സ്ത്രീകളും സാരിയാണ് ഉടുത്തിരുന്നത്. പാലത്തിൽ വീണ പലരുടെയും വസ്ത്രങ്ങൾ സഹായിക്കാനെത്തിയവർ വലിച്ചുകീറിയതായും പരാതിയുണ്ട്. സഹായത്തിനു വേണ്ടി നിലവിളിക്കുന്പോൾ അടുത്തു വന്നവർ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്ത്രീകൾ പറയുന്നു.








