തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണ്ണായക മൊഴിയുമായി മുഖ്യസാക്ഷി.അഭയ മരിച്ച ദിവസം രാത്രി ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ കോണ്‍വന്റിന്റെ പടികള്‍ കയറി മുകളിലേക്ക് പോകുന്നത് കണ്ടുവെന്ന് മുഖ്യസാക്ഷി രാജുവാണ് മൊഴി നല്‍കിയത്. രാജു തോമസ് കോട്ടൂരിനെ കോടതിയില്‍ വച്ച് തിരിച്ചറിഞ്ഞു .മോഷണം നടത്താനാണ് രാജു അന്ന് കോണ്‍വെന്റില്‍ കയറിയത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റം ഏറ്റെടുക്കാന്‍ തനിക്ക് രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നും രാജു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയില്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. അഭയയ്‌ക്കൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയും,നാലാം സാക്ഷി സഞ്ജു പി മാത്യുവുമാണ് കൂറുമാറിയത്. ഫാ.തോമസ് എം കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവരാണ് അഭയ കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോഴാണ് വിചാരണ നടക്കുന്നത്.