ലാഹോര്‍: പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. 290 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.മിസൈല്‍ പരീക്ഷണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെ പാക്കിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാന്‍ ഇന്നലെ അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചത്.
അതേസമയം പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച് കമാന്‍ഡോകള്‍ ഗുജറാത്തിലെ കച്ച് മേഖലയിലൂടെ നുഴഞ്ഞുകയറിയെന്ന സംശയത്തെത്തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹറാമി നലാ സമുദ്ര മേഖലയില്‍ രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുൃടര്‍ന്നാണ് ബിഎസ്എഫ് ഇന്റലിജന്‍സ് ഏജന്‍സികളെ വിവരമറിയിച്ചത്. ബോട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
കച്ചിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങള്‍ക്കാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടലിനടിയിലൂടെ ആക്രമണം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് കമാന്‍ഡോകള്‍. തീരപ്രദേശത്തും, തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഷിപ്പിംഗ് ഏജന്റുമാര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.