ചെന്നെ:ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റിലായി.ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ് ആര്‍ ബാലകൃഷ്ണനാണ് ഭാര്യ സന്ധ്യ (35) യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.ജനുവരി 21 ന് മാലിന്യ ശേഖരണ കേന്ദ്രത്തില്‍ നിന്നും കൈയും കാലും ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ബാലകൃഷ്ണനും ഭാര്യയും വളരെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലെ ബാലകൃഷ്ണന്റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. തെളിവ് നശിപ്പിക്കാനാണ് ഇയാള്‍ മൃതദേഹം വെട്ടിനുറുക്കി കോടമ്പാക്കം, എം ജി ആര്‍ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചത്. എന്നാല്‍ സന്ധ്യയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ യുവതിയുടെ കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയ അടയാളമുണ്ടെന്ന സൂചന നല്‍കിയിരുന്നു. ഇതാണ് ബാലകൃഷ്ണനെ കുരുക്കിയത്.ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.