തിരുവനന്തപുരം:വാഹനത്തില്‍ ‘എക്‌സ് എംപി’ എന്ന ബോര്‍ഡ് പതിപ്പിച്ചിരിക്കുന്നുവെന്ന്് കാണിച്ച് മുന്‍ എംപി എ സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍.
ചിത്രം കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് ഭൂഷണമല്ലെന്നാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ വി ടി ബല്‍റാം, ഷാഫി പറമ്പില്‍,യൂത്ത് ലീഗ് നേതാവായ പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.
സമ്പത്തിന്റെ കെ എല്‍ 01 ബി ആര്‍ 657 എന്ന വാഹനത്തില്‍ എക്‌സ് എംപി എന്ന് പതിപ്പിച്ചിരിക്കുന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. വാഹനത്തില്‍ എംപിയോ ഡ്രൈവറോ ഇല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍,പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍,എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും എന്നാണ് വിടി ബലറാം പോസ്റ്റ് ചെയ്തത്.ധാരാളം പേര്‍ ഇത് ഷെയര്‍ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ശബരി നാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശബരീനാഥന്റെ പോസ്റ്റിനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.