ദുബായ്: വണ്ടിച്ചെക്ക് കേസില്‍ യുഎ ഇ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉടന്‍ കേരളത്തിലേക്കു മടങ്ങാനാവില്ല. സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കി സ്വന്തം പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനായി തുഷാര്‍ കഴിഞ്ഞദിവസം നല്‍കിയ അപേക്ഷ അജ്മാന്‍ കോടതി ബുധനാഴ്ച തള്ളി. കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി തുഷാറിന്റെ അപേക്ഷ തള്ളിയത്.
പത്ത് വര്‍ഷം മുമ്പ് നടന്ന ചെക്ക് ഇടപാടുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ പരാതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ തുഷാറിനെ ഒന്നര ദിവസത്തിനു ശേഷം വ്യവസായി എം എ യൂസഫലി പണം കെട്ടിവെച്ച് ജാമ്യത്തിലിറക്കുകയായിരുന്നു. വണ്ടിചെക്ക് കേസ് ഒത്തുതീര്‍ക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നാസില്‍ അബ്ദുല്ല ആവശ്യപ്പെട്ടെങ്കിലും മൂന്നു കോടി മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് തുഷാര്‍ നിലപാടെടുത്തു.ഇതോടെ മധ്യസ്ഥനെവെച്ച് നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.