തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ തമിഴകത്തിന്റെ തലൈവര്‍ രജനികാന്തിന് ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ക്കര്‍ ആണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ”ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ മികച്ച നടന്മാരില്‍ ഒരാളായ ഇതിഹാസതാരം രജനീകാന്തിന് 2019-ലെ 51-ാം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം നല്‍കുന്നത് സന്തോഷത്തോടുകൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തും ഉള്‍പ്പെടെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നല്‍കുന്നത്. ആശാ ഭോസ്‌ലെ, മോഹന്‍ലാല്‍, സുഭാഷ് ഗായ്, ബിശ്വജിത് ചാറ്റര്‍ജി, ശങ്കര്‍ മഹാദേവന്‍ എന്നിവരടങ്ങുന്ന ജൂറിക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു. ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനീകാന്ത് 1975-ലാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അപൂര്‍വരാഗങ്ങള്‍ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയജീവിതമായിരുന്നു. ഇപ്പോഴും സൂപ്പര്‍സ്റ്റാറായി തുടരുന്ന രജനീകാന്ത് നിലവില്‍ അണ്ണാത്തൈ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന ചിത്രമാണ് അവസാനം രജനികാന്തിന്റേതായി തിയേറ്ററുകളില്‍ എത്തിയത്. തെന്നിന്ത്യയില്‍ നിന്ന് ഈ പുരസ്‌ക്കാരം നേടുന്ന പന്ത്രാണ്ടമത്തെയാളാണ് രജനികാന്ത്. ഇതിനുമുമ്പ് പദ്മഭൂഷണും, പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.