കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കേരള ഹൈക്കോടതി വിധിയുടെ പിന്തുണയോടെ എസ് ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

ഗോവ ചലച്ചിത്ര മേളയില്‍ നിന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം മേളയുടെ ജൂറി അംഗങ്ങള്‍ പോലും അറിയാതെ എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജയ് ഘോഷും ജൂറി അംഗം അപൂര്‍വ അസ്രാണിയും സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സെക്‌സി ദുര്‍ഗയുടെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് എസ് ദുര്‍ഗ എന്ന് പുനര്‍നാമകരണം ചെയ്തത്.